നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു രാത്രിയിൽ യമനിലെ ചിലയാളുകൾ തങ്ങളുടെ നഗരത്തിലൊരിടത്ത് ക്യാമ്പ്ഫയർ ഒരുക്കി അതിനു ചുറ്റും ഒരുമിച്ചു കൂടി. വിചിത്രമായ ഗന്ധമുള്ള ഒരു പാനീയം അവർ തിളപ്പിക്കുന്നുണ്ടായിരുന്നു. കാപ്പിയുടെ കഥ തുടങ്ങുന്നതങ്ങനെയാണ്. ഓട്ടോമൻ കാലഘട്ടത്തിൽ തുർക്കികൾ ആസ്വദിച്ച് കാപ്പി കുടിക്കാനായി അടുത്തടുത്ത് കോഫി ഹൗസുകൾ സ്ഥാപിച്ചിരുന്നു.
സ്റ്റാർബഗ്‌സും മറ്റു കമ്പനികളും 'to go' കോഫി ഡെലിവറി ആരംഭിച്ചിട്ട് പത്തു വർഷമെ ആയിട്ടുള്ളൂ. അതുവഴി ജനങ്ങൾക്ക് ഓൺലൈനായി കോഫി ഓർഡർ ചെയ്യുകയും സൗകര്യ പ്രധമായ ഒരിടത്തിരുന്ന് അത് കുടിക്കുകയും ചെയ്യാം. കഫേ ലേറ്റ് 'cafe latte' ഉൾപ്പെടെയുള്ള ഏതുതരം കാപ്പികളും ഇതിലൂടെ ലഭ്യമാണ്. പക്ഷേ ഒരുമിച്ചിരുന്ന് ആസ്വദിച്ചു കാപ്പി കുടിക്കുന്നതിന്റെ അനുഭവം എപ്പോഴും ഇവിടെ ചോർന്നു പോകുന്നുണ്ട്. കണക്കുപ്രകാരം മുമ്പത്തെ കാലഘട്ടങ്ങളെക്കാൾ അധികമായി കാപ്പി കുടിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെങ്കിലും കാപ്പി കുടിക്കൽ എന്ന കല ഇല്ലാതായിട്ടുണ്ട്.
ഞാനെന്റെ ജന്മനാടായ അമേരിക്കയിൽ നിന്ന് ഒരു കാതങ്ങൾ താണ്ടിയാണ് കാപ്പി കുടിക്കലിന്റെ യഥാർത്ഥ അനുഭവം കരസ്ഥമാക്കിയത്. ഉത്തരാഫ്രിക്കയിൽ ഓരോ മുക്കിലും മൂലയിലും നിങ്ങൾക്ക് കോഫി ഹൗസുകൾ കാണാൻ സാധിക്കും. വ്യത്യസ്ത കഫേകളിലെ ആളുകളുമായി കൂടിച്ചേർന്നിരുന്ന് ആസ്വദിച്ച് കാപ്പി കുടിക്കൽ എന്റെ ടുനീഷ്യൻ സന്ദർശനത്തിലെ മുഖ്യ ലക്ഷ്യങ്ങളിൽ പെട്ടതായിരുന്നു. കാപ്പി കുടിക്കുന്ന ചിലർ ടിവിയിലെ ഫുട്ബോൾ മത്സരങ്ങൾ ആസ്വദിച്ചു. മറ്റു ചിലർ കൂടിയിരുന്ന് സംസാരിച്ചു. രാഷ്ട്രീയവും, സംസ്കാരവുമെല്ലാം അവരുടെ സംസാരവിഷയമായി കടന്നുവന്നിരുന്നു.
ഉത്തരാഫ്രിക്കയിൽ ടുനീഷ്യ അല്ലാത്ത രാജ്യങ്ങളിലെല്ലാം ഇഷ്ടപാനീയം ചായയാണ്. ടുനീഷ്യക്കാർക്ക് അത് കാപ്പിയാണ്. കാപ്പി കുടിക്കലാവട്ടെ അവിടെ ഒരു സാമൂഹ്യപ്രവർത്തനവും. ഓട്ടോമൻ ഭരണത്തിന് കീഴിൽ പതിനൊന്നാം നൂറ്റാണ്ടിലാണ് തുർക്കിഷ് സംസ്കാരത്തിന്റെ ഒരു ഉൽപ്പന്നം എന്ന നിലക്ക് കാപ്പിയെ ടുനീഷ്യ പരിചയപ്പെടുന്നത്. പിന്നീടത് ടുനീഷ്യയുടെ ദൈനംദിന ജീവിതത്തിൽ അലിഞ്ഞു ചേർന്നു. തുർക്കികളുടെ കാപ്പിയിൽ നിന്നാണ് ഇന്നത്തെ പുരാതന കാപ്പി പ്രചോദനം ഉൾക്കൊണ്ടത്. ടുനീഷ്യൻ കാപ്പി ഒഴിക്കുന്ന പാത്രമായ സിസോഅ (zezoua) തുർക്കിഷ് കാപ്പി പാത്രത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. കാപ്പിക്ക് സുഗന്ധം ലഭിക്കാനായി ടുനീഷ്യക്കാർ കപ്പിന്റെ ചുറ്റുഭാഗത്ത് മുല്ലപ്പൂക്കൾ വെക്കാറുണ്ട്.
ഓട്ടോമൻ പൂർവികരുടെ പ്രവർത്തന രീതികൾ തങ്ങളുടെ ഭരണത്തിന് കീഴിലും കൊണ്ടുവരണമെന്നാശിച്ച തുർക്കിശ് ബേ ഭരണാധികാരികൾ ആണ് കോഫി ഹൗസ് എന്ന ആശയം കൊണ്ടുവന്നത്.1846ൽ ടുനീഷ്യയിലെ പകുതിയിലധികം കോഫി ഹൗസുകൾ തുർക്കിക്കാരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ ആഗമനം ആശയവിനിമയ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച പോലെ ടുണീഷ്യയിലെ സാർവത്രികമായ കോഫി ഹൗസ് സംസ്കാരം ജനങ്ങളുടെ സാമൂഹ്യവൽക്കരണ രീതിയിലും മാറ്റങ്ങൾ സൃഷ്ടിച്ചു. വിദ്യാർത്ഥികളും വിജ്ഞാനു കുതുകികളുമായിരുന്നു കോഫി ഹൗസിലെ നിത്യ സന്ദർശകർ. കാപ്പി കുടിച്ചു കഴിയുമ്പോഴേക്ക് ഒരുപാട് വൈജ്ഞാനിക ചർച്ചകൾക്ക് അവർ തിരി കൊളുത്തിയിട്ടുണ്ടാകും.അങ്ങനെ കോഫി ഹൗസുകൾ വിജ്ഞാനത്തിന്റെ കൈമാറ്റം നടക്കുന്ന ഇടങ്ങളായും വർത്തിച്ചു. രാഷ്ട്രീയക്കാരും കോഫി ഹൗസിലെ മുഖ്യ സാന്നിധ്യമാണ്. എന്നാൽ ഏറ്റവും കൂടുതലായി സമയം ചിലവഴിക്കുന്നവർ ടുനീഷ്യയിലെ കവികളാണ്.
മുലൂഫ് ടുനീസി എന്ന ഇമ്പമുള്ള ടുനീഷ്യൻ കാവ്യം രൂപപ്പെട്ടത് ഇത്തരത്തിൽ ഒരു കോഫി ഹൗസിൽ നിന്നാണ്. തങ്ങളുടെ ദിവ്യാനുരാഗവും ആത്മീയതയും സംസാരവൈഭവവും പ്രദർശിപ്പിക്കാനായി ഉത്തരാഫ്രിക്കയിലെ കവികൾ കോഫി ഹൗസുകളിൽ മത്സരിക്കാറുണ്ട്. പ്രവാചകനുരാഗത്തെക്കുറിച്ചും അദ്ധ്യാത്മിക ദർശനങ്ങളെക്കുറിച്ചുമെല്ലാം നിരവധി കാവ്യങ്ങളാണ് അവിടെ രചിക്കപ്പെട്ടത്.
ഞാനിപ്പോൾ ഇരിക്കുന്ന സിദി ബോസൈദിലെ ഖഹ്‌വാ അൽ ആലിയ മലൂഫ് അഥവാ കോഫി ഹൗസ് എന്ന പേരിലും അറിയപ്പെടുന്നു. മഹാനായ ഇമാം അബൂഹസൻ അശാദുലി തങ്ങളുടെ ഒരു മുരീദിന്റെ മഖ്ബറക്ക് അടുത്താണ് ഈ കോഫി ഹൗസ് സ്ഥിതി ചെയ്യുന്നത്.
ടുനീഷ്യക്കാർ കോഫി ഹൗസുകൾക്ക് ഏറെ പവിത്രത കൽപ്പിക്കുന്നുണ്ട്. കാപ്പി പകർന്നു കൊടുക്കുന്ന രീതി പോലും അവർക്കിടയിൽ പ്രധാനപ്പെട്ടതാണ്. ടുനീഷ്യൻ ആചാരപ്രകാരം കാപ്പി ഇരുന്നാണ് കുടിക്കേണ്ടത്. മാത്രമല്ല അത് പ്രഭാതത്തിലെ ആത്മീയ കർമ്മത്തിൽ പെട്ടതാണ്. ഇരുന്ന് മെല്ലെ മെല്ലെ ഓരോ ഇറുക്കുകളായി കോഫി കുടിക്കുമ്പോൾ ആമാശയത്തിന്റെ അഭിലാഷത്തെ തൃപ്തിപ്പെടുത്തുക മാത്രമല്ല നമ്മൾ ചെയ്യുന്നത്. മറിച്ച് മനസ്സിനെ ആത്മീയ അച്ചടക്കം കൂടി പഠിപ്പിക്കുന്നുണ്ട്. കുടിക്കുന്നവൻ ഓരോ ഇറക്കിലും നാഥന്റെ പേര് ഉച്ചരിക്കുന്നു.അത് അവന് സമാധാനം പകരുന്നു. യമനിൽ കാപ്പി കുടിക്കുമ്പോൾ ചൊല്ലാൻ മാത്രം പ്രത്യേക പ്രാർത്ഥന കളുണ്ട്. കാപ്പി പാകം ചെയ്തവർക്ക് വേണ്ടി, കാപ്പികുരു കൃഷി ചെയ്തവർക്ക്, എല്ലാത്തിനും കാരണക്കാരൻ ആയ നാഥന്.
സുബഹി നമസ്കാരാനന്തരം കാപ്പി കുടിക്കൽ ടു നീഷ്യക്കാർക്ക് ഒരാചാരം പോലെയാണ്. വിശ്വാസികൾ കൂട്ടംകൂട്ടമായി പള്ളിയിൽ നിന്നിറങ്ങി അടുത്ത കോഫി ഹൗസിൽ കയറും. നിസ്കാരം കഴിഞ്ഞ് ബെഡിൽ കിടന്നു ഉറങ്ങുന്നതിനേക്കാൾ അവർക്ക് ഇഷ്ടം ഇങ്ങനെ ഒത്തുകൂടിയിരുന്ന് കാപ്പി കുടിക്കുന്നതാണ്. പിന്നീടവർ പത്രം വായിക്കാൻ കയ്യിൽ എടുക്കും. കൂട്ടുകാരോട് സല്ലപിക്കും. അങ്ങനെ സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കും. കോഫിയുടെ കടുപ്പത്തേക്കാളും ചൂടിനെക്കാളും ടുനീഷ്യക്കാർക്ക് ഇഷ്ടം ആ കോഫി കുടിക്കുന്ന ആമ്പിയൻസാണ്. കാപ്പി കുടിക്കൽ അവർക്ക് പൈതൃകമാണ്. പാരമ്പര്യമാണ്.
അലി അബ്ദുല്ലസീസ് ബെൻ സഅദ്
വിവ: മുഹമ്മദ് ഫായിസ് മുത്തേടം

COMMENTS